Pages

Monday, February 25, 2013

മെഴുകുതിരി

അമ്മയുടെ ഗര്‍ഭപാത്രത്തില്‍
ഉരുകിയൊലിച്ചു ഉരുക്കിയൊഴിച്ചു
ജീവന്റെ തിളയ്ക്കുന്ന, തുടിക്കുന്ന മെഴുകു

നിറങ്ങള്‍ പൊതിഞ്ഞു നിര്‍ത്തിയ ജീവിതം...
നിറങ്ങള്‍ പുളച്ചു നിന്ന ജന്മസൌഭാഗ്യം
ആരോ വിലയ് ക്ക് വാങ്ങും വരെ..

ഇരുളകറ്റാന്‍ തെളിഞ്ഞ നാളമായി
വീടിനകം നിറയെ ഈ വെളിച്ചം പൂത്തുലഞ്ഞു
പ്രകാശം പരത്തുവാന്‍
ഈ വെളിച്ചത്തുണ്ട് സ്വയം ഉരുകി

ഒടുവില്‍ ശരീരത്തിന്റെ
അവസാന തന്മാത്രയും ഉരുകും വരെ
വെളിച്ചത്തിന്റെ ലഹരിയില്‍
ഞാന്‍ കത്തി ജ്വലിച്ചുകൊണ്ടേയിരിക്കുന്നു 

എന്റെ നെറുകയിലെ നാളം
അശ്വത്ഥാമാവിന്റെ ചൂഡാരത്നം പോലെ
ഇരുട്ട് ചൂഴ്ന്നെടുക്കുമ്പോള്‍
പൊള്ളുന്ന ഒരു വ്രണം മാത്രം ശേഷിക്കുമ്പോള്‍
ഉരുകിയൊലിച്ചൊരെന്‍ ദേഹം
തണുത്തുറഞ്ഞു അമൂര്‍ത്ത രൂപങ്ങളാവുന്നു
നിഷ്കരുണം ചുരണ്ടിയെടുത്ത്
നിങ്ങള്‌ വലിച്ചെറിയുന്നൂ ഒരുതരി ശേഷിപ്പുമില്ലാതെ...

അണഞ്ഞ നാളത്തിന്റെ പേരില്‍
ഞാന്‍ ഒരു ഓര്‍മ്മ പോലും അല്ലാതാവുന്നു
ഞാന്‍ നീട്ടിയ പ്രകാശം ഇരുട്ടില്‍ മുങ്ങി മരിച്ചു
നിമിഷങ്ങള്‌, ദിവസങ്ങള്‌ എന്നെ മറക്കുന്നു ..

വെന്തു തീര്‍ന്നതാര്‍ക്കോ വേണ്ടി...
ഉരുകിയൊലിച്ചതാര്‌ക്കോ വേണ്ടി

നിഴലിനെ പേടിച്ചവര്‌ ആരും
ഉത്തരം പറയാനില്ല

കാരണം ഞാന്‍ അവശേഷിപ്പിച്ചത്
ഇരുട്ടു മാത്രമാണ് അല്ലേ